വത്തിക്കാൻ സിറ്റി: പരിസ്ഥിതിസംരക്ഷണത്തിന് വിശ്വാസവും പ്രത്യാശയും സ്നേഹവും പ്രധാനപ്പെട്ട ഘടകങ്ങളാണെന്നു ലെയോ പതിനാലാമൻ മാർപാപ്പ. ഈ പ്രതിസന്ധി സാമൂഹികവും നൈതികവും സാമ്പത്തികവുമായ തലങ്ങളെ സ്പർശിക്കുന്ന ഒന്നാണെന്നും പരിസ്ഥിതിയെ സംബന്ധിച്ചു വിയന്നയിൽ നടക്കുന്ന പത്താമത് ഓസ്ട്രിയൻ ലോക ഉച്ചകോടിയിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്ത് അയച്ച വീഡിയോ സന്ദേശത്തിൽ മാർപാപ്പ വ്യക്തമാക്കി.
പാരിസ്ഥിതികവിഷയം ധാർമികമായ ഒരു വിഷയമാണെന്ന് സഭ എപ്പോഴും ഉയർത്തിക്കാട്ടിയിട്ടുണ്ടെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക പ്രതിസന്ധി ഒരു ഒറ്റപ്പെട്ട പ്രശ്നമല്ല; മറിച്ച്, സമകാലിക സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയുടെ പാരിസ്ഥിതികവശമാണ്. ചിലരെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ചോദ്യങ്ങളിൽ വിശ്വാസത്തിനു കാര്യമായ സംഭാവനകൾ ഇല്ലെന്നു തോന്നുമെങ്കിലും ഈ പ്രശ്നത്തെ അഭിമുഖീകരിക്കുവാൻ മതങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ് മാർപാപ്പ പറഞ്ഞു
ലോകം ദൈവം സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കുന്നവർ സൃഷ്ടിയെ പരിപാലിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. ഇത് വിശ്വാസത്തിന്റെ ഒരു ആവശ്യകതയാണ്. പല പാരമ്പര്യങ്ങളിലെയും വിശ്വാസികൾ ‘സൃഷ്ടി’ ഒരു ദൈവികദാനമായി മനസിലാക്കുന്നതും അതുപോലെ ജീവിതം പവിത്രമാണെന്നും അതിനാൽ ബഹുമാനിക്കപ്പെടേണ്ടതാണെന്നു പഠിപ്പിക്കുന്നതും പരിസ്ഥിതിസംരക്ഷണത്തിന് വിശ്വാസത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നു- മാർപാപ്പ പറഞ്ഞു.
ഇന്നത്തെ ആഗോള പ്രതിസന്ധികൾ മനുഷ്യകുലത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സൃഷ്ടിയോടുള്ള ബഹുമാനമില്ലായ്മ, പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവ സമാധാനത്തിന് ഭീഷണി ഉയർത്തിയിട്ടുണ്ട്.
ഈ വെല്ലുവിളികൾക്കു ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും മാർപാപ്പ എടുത്തുപറഞ്ഞു.